Sunday, March 2, 2014

യു എ ഇ യാത്ര -1

കുറേ കാലത്തെ കാത്തിരിപ്പിന് ശേഷം അങ്ങനെ യു എ ഇ - ലേക്ക്. യു എ ഇ എന്ന് വെച്ചാലറിയാത്തവരാരും ഉണ്ടാവില്ലല്ലോ, എന്നാലും ഗള്‍ഫ് എന്ന് വെച്ചാല്‍ ദുഫായി (ദുബായെന്നും പറയാം) മാത്രമാണെന്ന് വിചാരിച്ചിരിക്കുന്ന വര്‍ക്ക് ഒരു വിശദീകരണം കൊടുക്കാലേ. യു എ ഇ (യുണൈറ്റഡ് അറബ് എമിറേറ്റ്സ് ) ഒരു അറബ് രാജ്യമാണെന്നറിയാലോ. അതിര്‍ത്തിയില്‍ സൌദി അറേബിയയും, എന്‍റെ പ്രീയപ്പെട്ട ഒമാനും (എനിക്ക് അന്നം തരുന്ന, ഞാന്‍ ജീവിക്കുന്ന രാജ്യമായതു കൊണ്ട് മാത്രമല്ല, ഇവിടെത്തെ സ്വദേശികളെല്ലാം നല്ലവരാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന, കുഞ്ഞുങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പാട് നല്ല അറബികളുളള രാജ്യമാണ് ഒമാന്‍). ഏഴ് എമിറേറ്റ്സുകള്‍ ചേര്‍ന്നതാണ് യു എ ഇ. അബുദാബി, ദുബായ്, അജ്മാന്‍, ഫുജൈറ, റാസ് അല്‍ കൈമ, ഷാര്‍ജ പിന്നെ ഉം അല്‍ കുവൈന്‍ (വല്ല ജൂനിയര്‍ ചേലക്കര എന്നെങ്ങാനും ഇട്ടാല്‍ പോരേ.. ഈ വായില്‍ കൊളളാത്ത പേര് ഇടേണ്ട വല്ല ആവശ്യവുമുണ്ടോ.. ). അബുദാബിയാണത്രേ ഇതിന്‍റെ തലസ്ഥാനം. (ആ ഇത്രയൊക്കെ മതി, വിക്കിപീഡിയ ഇല്ലെങ്കില്‍ ഞാന്‍ പെട്ടു പോയേനേ ) 
ആ അപ്പോളെന്താ പറഞ്ഞു വന്നത്—ഓ... യു എ ഇ യാത്ര അല്ലേ, സ്വന്തം അയല്‍ രാജ്യമായിട്ടും, വണ്ടി ഓടിച്ച് പോകാമായിരുന്നിട്ടും എന്തേ ഈ ബുദ്ധി മുമ്പ് തോന്നാതിരുന്നതെന്ന് ചോദിച്ചാല്‍ എല്ലാത്തിനും അതിന്‍റേതായ സമയമുണ്ട് ദാസാ എന്നല്ലാതെ വേറെയെന്തു പറയാന്‍. ബുദ്ധി തോന്നാഞ്ഞിട്ടല്ല, നാളെ നാളെ നീളെ നീളെയെന്നല്ലേ.

അങ്ങനെ ഈ പെരുന്നാളവധിക്ക് എന്തായാലും കുറ്റിയും പറിച്ച് പോകാമെന്ന് തന്നെ തീരുമാനിച്ചു ബുക്കിംഗ്. കോമും, അഗോഡയും തപ്പി ഓരോ ഹോട്ടലുകള്‍ അബുദാബിയിലും, ദുബായിലും ബുക്ക് ചെയ്തു. അങ്ങനെ പെരുന്നാളവധിയും നോക്കിയിരുന്നു. എല്ലാവരും പറഞ്ഞു വെളളി തൊട്ട് ഞായര്‍ വരെ ഹോളിഡേ ആയിരിക്കുമെന്ന്, നമ്മളെത്ര ബക്രീദ് കണ്ടിട്ടുളളതാ നമുക്കറിയാം അത് തിങ്കള്‍ തൊട്ട് ശനിയായിരിക്കുമെന്ന്. അതു കൊണ്ട് നാട്ടാര് പറയുന്നത് കേള്‍ക്കാതെ തിങ്കള്‍- വെളളിയാണ് ട്രിപ്പ് പ്ലാന്‍ ചെയ്തത്. അതു കൊണ്ട് ആ സമയത്ത് കണവന് ലീവെടുക്കാതെ രക്ഷപ്പെട്ടു. 
റൂട്ട് മാപ്പ്
അങ്ങനെ കാത്ത് കാത്ത് തിങ്കളാഴ്ചയായി, തലേ ദിവസം രാത്രി തന്നെ ലെഗേജ് എല്ലാം പായ്ക്ക് ചെയ്ത് വണ്ടിയില്‍ കൊണ്ടു പോയി വെച്ചിരുന്നു. പുലര്‍ച്ച മൂന്ന് മണിയ്ക്ക് ഡ്രസ്സ് മാറി, ഉറങ്ങി കിടന്ന രണ്ട് മക്കളെയും അതേ വേഷത്തോടെ വണ്ടിയിലെ ബേബി സീറ്റുകളില്‍ കൊണ്ട് കിടത്തി. അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി. ജി പി എസില്‍ അലൈനും സെറ്റ് ചെയ്ത് വണ്ടി വിട്ടു. ഏഴരയോടെ ബോര്‍ഡറിലെത്തി, അവിടെയെത്തിയപ്പോള്‍ തിരക്ക് കുറവായിരുന്നു. എന്നാലും ഏകദേശം രണ്ട് മണിക്കൂര്‍ എടുത്തു വിസ സ്റ്റാംപ് ചെയ്ത് പുറത്ത് കടക്കാന്‍. ഒരാള്‍ക്ക് നൂറ്റി ഇരുപത് ദിര്‍ഹമാണ് വിസ ചാര്‍ജ്ജ്.

രാവിലെ എണീറ്റപ്പോള്‍ കുടിച്ചിരുന്ന ചായ ഒക്കേ പണ്ടേ പൊഹയായി (പൊഗ എന്നും പറയും) മാറിയിരുന്നത് കൊണ്ട് വിശപ്പ് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ഥലങ്ങള്‍ കാണുന്നതിന് മുമ്പേ ജി പി എസില്‍ റെസ്റ്റോറന്‍റും തപ്പി വണ്ടി വിട്ടു. അങ്ങനെ ചെന്നെത്തിയത് ഒരു മലയാളിയുടെ ഹോട്ടലില്‍, നമ്മുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും, ചിക്കന്‍ കറിയും കഴിച്ച് അവിടെ നിന്ന് വണ്ടി വിട്ടു.

നല്ല വെയിലായിരുന്നത് കൊണ്ട് സൂവിലൊന്നും കയറാനുളള മൂഡില്ലായിരുന്നു. നല്ല കാലാവസ്ഥയില്‍ പോലും നാട്ടിലെ സൂ ഇഷ്ടപ്പെടാത്ത മോളെയും കൊണ്ട് ഒരു പരീക്ഷണത്തിന് നില്‍ക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട് സൂവിന്‍റെ സൈഡിലേക്ക് പോലും വണ്ടി വിട്ടില്ല.

പിന്നെയെന്തുണ്ട് അലൈനില്‍ കാണാന്‍ മ്യൂസിയം അയ്യേ ഞാനാ ടൈപ്പല്ല, പിന്നെയുളളത് ഒയാസിസ് ആണ്. നേരെ അവിടേയ്ക്ക് വണ്ടി വിട്ടു. അവിടെ സൂചി കുത്താന്‍ സ്ഥല മില്ല, പോലീസുകാര്‍ വരുന്ന വണ്ടികളെ മുഴുവന്‍ തിരിച്ച് വിടുന്നു. ദൂരെ പാര്‍ക്ക് ചെയ്ത് നടന്നു വന്ന് ഒയാസിസ് കാണേണ്ട ആവശ്യം ഒമാനില്‍ നിന്ന് പോയത് കൊണ്ട് ഉണ്ടെന്ന് തോന്നിയില്ല. ഒമാനില്‍ ഒരു പാടുളളതാണ് ഇത്. എന്താണെന്ന് മനസ്സിലായില്ലാലേ. നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന (ഇപ്പോ ഫുള്ള് റബ്ബറല്ലേ) മാവിന്‍ തോട്ടം പോലെ ഇവിടെ ഈന്തപ്പന തോട്ടങ്ങളുണ്ട്. ഫലാജ് (വെള്ളം പോകുന്ന വഴികള്‍ - കുട്ടിക്കാലത്ത് മഴക്കാലത്ത് ഇതു പോലത്തെ സ്ഥലത്ത് കളിച്ച് തോര്‍ത്ത് കൊണ്ട് മീന്‍ പിടിച്ചതോര്‍മ്മയില്ലേ.. ഇല്ലെങ്കില്‍ പോട്ടേ നിങ്ങളൊക്കെ വലിയ പട്ടണവാസികള്‍) രീതിയിലാണ് ഇത് നനക്കുന്നത്. ഈന്തപഴത്തിന്‍റെ സീസണല്ലാത്തതു കൊണ്ട് അതിന്‍റെ ഉളളില്‍ കയറിയാലും പ്രത്യേകിച്ച് (വയറിന്) ഗുണമൊന്നുമില്ലാത്തതു കൊണ്ട് ഡീസന്‍റായി വണ്ടി അവിടെ നിന്നും വിട്ടു. (തൃശ്ശൂര്‍ സ്റ്റൈലില്‍ദിപ്പോ എന്തുട്ട് ത്യേങ്ങ കാണാനാ ഈ ശവികള്‍  പോയേഎന്ന് ചോദിച്ചേക്കരുതേ. ഈ പൊരി വെയിലത്ത് മക്കളേയും കൊണ്ട് (അതും 5 മാസം മാത്രം പ്രായമുളള മോനേയും കൊണ്ട്) ഇറങ്ങിയാലേ 4-5 ദിവസത്തെ ട്രിപ്പ് ക്യാന്‍സല്‍ ചെയ്ത് വണ്ടി തിരിച്ച് വിടേണ്ടി വരും. അല്ലാതെ എന്‍റെ ഗ്ലാമറ് കുറയുമെന്ന് കരുതിയല്ലാട്ടോ. ഈ ഒക്ടോബര്‍ പകുതിയിലും ഇത്ര ചൂടുണ്ടാവുമെന്ന് കരുതിയില്ല ഒമാനില്‍ നിന്ന് വണ്ടി വിട്ടപ്പോള്‍.
 
അങ്ങനെ വണ്ടി നേരെ വിട്ടു എവിടേയ്ക്കെന്നല്ലേ -- ജബല്‍ ഹഫീത്തിലേക്ക്. അതിന്‍റെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.... (ഇതാണ് ഈ സീരിയല്‍ കുത്തിയിരുന്ന് കാണുന്നത് കൊണ്ടുള്ള കുഴപ്പം... അതു കൊണ്ടല്ലാട്ടോ ബ്ലോഗിന്‍റെ നീളം കുറയ്ക്കണമെന്ന എന്‍റെ ആരാധകവൃന്ദങ്ങളുടെ (കോപ്പാന്നല്ലേ ഇപ്പോള്‍ മനസ്സില്‍) അഭിപ്രായം മാനിച്ച് നമുക്ക് അടുത്ത പോസ്റ്റില്‍ കാണാട്ടോ.....
 
ജബല്‍ ഹഫീത്ത് -- ഗൂഗിളമ്മാവന്‍ തന്നതാണുട്ടോ..

Wednesday, October 24, 2012

മസ്കറ്റ് - ഭാഗം മൂന്ന്

ഇന്ന് ആദ്യം തന്നെ അസൈബ പാര്‍ക്കിലേക്ക്...  ഞാന്‍ താമസിക്കുന്നതിന്‍റെ തൊട്ടടുത്ത് ഒരു പാര്‍ക്ക് ഉണ്ടാക്കി തന്നിട്ട് ഇനിയെങ്കിലും നീ ഒന്ന് വൈകീട്ട് നടക്കെന്ന് പറഞ്ഞിട്ട് മസ്കറ്റ് മുനിസിപ്പാലിറ്റി ഈ വര്‍ഷം ഉണ്ടാക്കിയതാണീ പാര്‍ക്ക്. ഇതുവരെ നടക്കാനായി പോയിട്ടില്ല, എന്നാപ്പിന്നെ അതിനെക്കുറിച്ച് എഴുതാമെന്ന് കരുതി.
 



ഈ 'നട'പാര്‍ക്ക് കാണാനടിപൊളിയാട്ടോ.. അങ്ങനെ കിലോമീറ്ററോളമൊന്നുമില്ല. രണ്ട് റോഡുകള്‍ക്കിടയില്‍ വെര്‍ട്ടിക്കലായിട്ട് ഒരു കഷ്ണം -  മസ്കറ്റിലെ മറ്റുള്ള പാര്‍ക്കുകളുമായി തട്ടിച്ചു നോക്കിയാലിതിനെ ഒരു പാര്‍ക്കെന്ന് പറയാന്‍ പറ്റില്ല, ഒരു നടപാത.. പക്ഷേ കണ്ടാല്‍ നിങ്ങള്‍ക്കൊരുപാടിഷ്ടപ്പെടും... 

കമല്‍പൂവെന്ന് നമ്മുടെ നടി ഷീലേച്ചി വിളിക്കുന്ന ഒരു പൂവുണ്ട്. .അറിയുമോ..? ഇല്ലേ.. എന്നാല്‍ വേറെയൊരു ക്ലൂ തരാം. .ഭാരതപുഴയുടെ തീരത്ത് ഇതൊരുപാടുണ്ട്.. ഇപ്പോള്‍ മനസ്സിലായില്ലേ. .ഇനിയും മനസ്സിലായില്ലെങ്കില്‍ ഭാരതപുഴയുടെ തീരത്ത് പോയി നോക്കിയാല്‍ മതി. .അല്ലെങ്കില്‍ അവിടെ ഷൂട്ട് ചെയ്തിട്ടുളള ഏതെങ്കിലും സിനിമ കണ്ടാലും മതീട്ടോ.. ഇനിയും മനസ്സിലായില്ലേ... എന്നാലീ ഫോട്ടോ നോക്ക്.. ഇതാണ് സംഭവം... 

ഇതെന്തിനാ പറഞ്ഞതെന്ന് മനസ്സിലായില്ലേ.. ഈ പാര്‍ക്ക് മുഴുവന്‍ നല്ല ഭംഗിയില്‍ ഈ പുല്ല് പിടിപ്പിച്ചിരിക്കുകയാണ്.. അതിനിടയില്‍ പല വലുപ്പത്തിലുളള കല്ലുകളും, മുരിങ്ങയും, രാജമല്ലി ചെടികളുമെല്ലാം കൂടി ഈ പാര്‍ക്കിനെ ശരിക്കും ഭംഗി കൂട്ടിയിരിക്കുന്നു... 

നല്ല വിവരമുളളവനാണീ പാര്‍ക്കിന്‍റെ ഡിസൈനര്‍ എന്ന് പറയാതിരിക്കാന്‍ വയ്യ... ഇതു മാത്രമായാല്‍ ഒരു ഗള്‍ഫ് ലുക്കുണ്ടാവില്ലായെന്ന് തോന്നിയതു കൊണ്ടാണെന്ന് തോന്നുന്നു, രണ്ടു വശവും ഈന്തപ്പനകളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്... ഇപ്പോ ഫോട്ടോ എടുക്കാനായി മാത്രമാണ് പോയത്, ഞാനുമൊരിക്കല്‍ ഇവിടെപ്പോയി നടക്കും....
അടുത്ത ഡെസ്റ്റിനേഷന്‍ അസൈബ ബീച്ച്.. ഇതും വീട്ടിനടുത്തായതു കൊണ്ട് പറയുകയല്ല... സംഭവം ഉഗ്രനാണ്.. ബീച്ചില്‍ നടക്കാനാഗ്രഹമുളളവര്‍ക്ക് കിലോമീറ്ററോളം ഈ ബീച്ചില്‍ നടക്കാം.. അല്ലാ പുല്ലില്‍ നടക്കാനാ നിങ്ങള്‍ക്കിഷ്ടമെങ്കില്‍ നല്ല പാര്‍ക്കുണ്ടാക്കിയിട്ടിട്ടുണ്ട് ഇവിടെതന്നെ.... ഇരുന്ന് ബീച്ച് സൌന്ദര്യം ആസ്വദിക്കാന്‍ ഒരു പാട് ബെഞ്ചുകളും, വെയില്‍ കൊളളാതെയിരിക്കാന്‍ സണ്‍ഷേഡുകളും എന്ന് വേണ്ട ഇതൊരു സംഭവം തന്നെയാണ്... ഇതെല്ലാം കേട്ടപ്പോള്‍ നിങ്ങള്‍ക്കും തോന്നിയില്ലേ ഇത്... 

ഇല്ലെങ്കില്‍ ഈ ഫോട്ടോസ് നിങ്ങളോട് സംസാരിക്കും ബീച്ചിനെക്കുറിച്ച്... മുകളിലുള്ള ഫോട്ടോയിലെ സെന്‍ററിലെ വെളുത്ത ബില്‍ഡിംഗിനടുത്തുള്ള മരങ്ങളിലേക്ക് സൂം ചെയ്തെടുത്ത ഫോട്ടോയാണ് താഴെ, അവിടെ നിന്നും കിലോ മീറ്ററുകള്‍ വീണ്ടുമുണ്ട് ബീച്ച്

വീമാനം മുട്ടിയുരുമി പോകുന്നത് കൊണ്ട് തിരുവോന്തരം ശംഖുമുഖത്ത് എത്തിയോയെന്നൊന്നും ചോദിക്കരുതേ.. മസ്കറ്റ് വീമാന താവളം ഇതിനടുത്താണ്.... 

ദേ ഒരു നാടന്‍ ഗള്‍ഫ് വിമാനം....


ഇത് പമ്പര വിമാനം...
വൈകുന്നേരമായാല്‍ ഇവിടെ നടക്കുന്ന ഫുട്ബോള്‍ കളിയാണ് നമുക്ക് പറ്റാത്ത ഒരു കാര്യം. ഗോള്‍ പോസ്റ്റിലേക്ക് സിക്സറാക്കാനായി അടിക്കുന്ന പന്ത് വഴി പിഴച്ചു വന്ന് നമ്മുടെ കൂമ്പില്‍ കൊണ്ടാലോ എന്ന പേടി.. ഈ കളിക്കുന്നത് ഒരു ഗ്രൂപ്പൊന്നുമല്ല..രണ്ടു മൂന്ന് ഫുട്ബോള്‍ പിച്ചുകളാ ബീച്ചില്‍... എന്നാലും അവര്‍ക്ക് സ്ഥിരമായി ഒരു സ്ഥലമുളളതു കൊണ്ടും, ബീച്ച് വിശാലമായി നീണ്ടു നിവര്‍ന്ന് കിടക്കുന്നത് കൊണ്ടും നമുക്ക് കുഴപ്പമില്ല...  


അര്‍മ്മാദിക്കാനായി കടലിലേക്കിറങ്ങുന്നവര്‍...
കണ്ടാലൊരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോ പോലില്ലേ...
 


ഇത് വാട്ടര്‍ടാങ്കാണ് അടുത്ത് കുളിക്കാനുള്ള ഷവറും



ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന സ്ഥലമാണ്.. എന്തെങ്കിലും കിട്ടാറുണ്ടോയെന്ന് ഇവരോട് തന്നെ ചോദിക്കണം.
ഞാന്‍ കഷ്ടപ്പെട്ട് പോയെടുത്ത ചന്ദ്രനിലെ ഫോട്ടോ കണ്ടോ..  വെറുതെയാട്ടോ.. ഇനി ആള്‍ക്കാരെ പറ്റിച്ചെന്ന് പറഞ്ഞ് ആരും കേസുമായി എന്‍റെ പുറകെ വരണ്ട..
അങ്ങനെ ചന്ദ്രനില്‍ വെളളമുണ്ടെന്ന് ഞാന്‍ കണ്ടുപിടിച്ചു.....നേരത്തെയുളള കമന്‍റ് ഇവിടെയും ബാധകമാണേ..
സീഗള്‍ കൂട്ടം
 
പിന്നെയിവിടെ എടുത്ത് പറയേണ്ട ഒരു കാര്യം നമ്മുടെ നാട്ടിലെ ബീച്ചില്‍ കാണാത്ത ഒരു കാര്യമിവിടെയുണ്ട്.. എന്താണെന്നല്ലേ.. നാട്ടിലെ പോലെ ശക്തമായ തിരയില്ലാത്തതു കൊണ്ടാണെന്ന് തോന്നുന്നു തണുപ്പ് കാലം തുടങ്ങുമ്പോളേക്കും ഒരു പാട് ജീവികള്‍ തീരത്തോട്ട് വരും... ജീവികളെന്ന് വെച്ചാല്‍ സ്രാവും, തിമിംഗലമൊന്നുമല്ലാട്ടോ... നമ്മുടെ നാട്ടില്‍ ബീച്ചിന്‍റെയൊക്കെ തീരത്ത് നിന്നും കുട്ടിക്കാലത്ത്  പെറുക്കിയിരുന്ന സീ ഷെല്ലുകള്‍ ഓര്‍മ്മയില്ലേ.. ഇവിടെ ഷെല്ലുകള്‍ മാത്രമല്ലാ....അതിനകത്ത് ജീവികളും ഉണ്ട്. താഴെയുളള ഫോട്ടോസ് നോക്കിയിട്ട് എങ്ങനെയുണ്ടെന്ന് പറഞ്ഞേ.. ആ അതിക്രൂര ജീവികളെ വെറും കൈയ്യില്‍ പിടിച്ചിരിക്കുന്ന എന്നെ സമ്മതിക്കണം അല്ലേ.. എന്‍റെ ഒരു ധൈര്യം കണ്ടോ.....














ഇത് ഷെല്ലു മാത്രമാണ്
ഓര്‍മ്മയുണ്ടോ ഇത്..
വീട്ടിലിരുന്ന് പൂപ്പല്‍ പിടിക്കാന്‍ തുടങ്ങിയിരുന്ന മാക്രോ ലെന്‍സും കൊണ്ട് ഒരു പോക്ക് പോയപ്പോള്‍ കിട്ടിയതാണ് ഇതെല്ലാം... ലെന്‍സ് വാങ്ങാനുളള ഉത്സാഹം ഫോട്ടോയെടുക്കാനില്ലല്ലോയെന്ന് പറഞ്ഞ് കണവനെ ചവിട്ടിയെഴുന്നേല്പിച്ച് കൊണ്ടു പോയതിന്‍റെ ഗുണം കണ്ടോ.. ജീവികളെ പിടിച്ച് ഫോട്ടോക്ക്  പോസു ചെയ്യിക്കുമ്പോള്‍ പണ്ട് പൂച്ചയെ തല്ലി കൊന്നിട്ടുണ്ടോയെന്തോ എന്‍റെ കൈ ചെറുതായ്   വിറയ്ക്കുന്നു... പിന്നെ ചെറിയ പേടിയുമില്ലാതെയില്ല.. ഇവറ്റകള്‍ക്ക് ഒരു തോന്നല്‍ തോന്നിയിട്ട് നമുക്കിട്ട് ഒരു പണി തന്നാലോ... 

ഈ ഫോട്ടോയൊക്കെ എടുത്ത് നില്‍ക്കുമ്പോഴാണ് ഒരു വലിയ ഞണ്ട്. അതിന്‍റെ  പുറകെ കുറേ ഓടി. കിട്ടിയാല്‍ രണ്ടുണ്ടേ ഗുണം, നല്ല ഒന്നു രണ്ടു ഫോട്ടോയും പിന്നെ ക്രാബ് മസാലയും. ഞാന്‍ മനസില്‍ കണ്ടത് അത് കടലില്‍ കണ്ടെന്നാ തോന്നുന്നത് "നീ പോയേടീ പെണ്ണേ" എന്നും പറഞ്ഞ് ഓടിക്കളഞ്ഞു... വിടമാട്ടേ... നിന്നെ പിന്നെ കണ്ടോളാമെന്ന് പറഞ്ഞ് ഞാനുമിങ്ങ് തിരികെ പോന്നു. ഒരിക്കല്‍ പിടിച്ച് പടമാക്കി ഭിത്തിയില്‍ തൂക്കും ഞാന്‍.










അങ്ങനെ സൂര്യനും അസ്തമിച്ചു. ഇനിയിപ്പോളെന്തിനാ ഇവിടെ നില്‍ക്കുന്നത്... വീട്ടില്‍ പോകാലേ..


ഇനി റുസൈല്‍ പാര്‍ക്കിലേക്ക് പോയാലോ.. ബീച്ചിന്‍റെ തീരത്തുളള ചെറിയ പാര്‍ക്ക് പോലെയല്ലാട്ടോ ഇത്... സംഭവം ഏക്കര്‍ കണക്കിനാ.. യഥാര്‍ത്ഥ പേര് അല്‍ സഹ്വ പാര്‍ക്ക് ആണത്ര.. ഈ പേര് വരാന്‍ കാരണം ഈ അല്‍ സഹ്വ റൌണ്ട് എബൌട്ടിലിന്‍റെയടുത്താണ് ഇത്... റുസൈലില്‍ ഉളളതു കൊണ്ട് നമ്മളതിനെ റുസൈല്‍ പാര്‍ക്കെന്ന് വിളിച്ച് ശീലിച്ചു... ഇനിയിപ്പോളത് മാറ്റാനൊന്നും നമ്മളില്ലാ... അല്ലെങ്കില്‍ മാറ്റിയേക്കാലേ.. 
ഇതാണ് ആ റൌണ്ട് എബൌട്ട്
പാര്‍ക്കിനുള്ളിലെ വ്യൂ
ഇവിടെയുണ്ടാക്കിയുട്ടുളള താജ്മഹലിനോട് രൂപ സാദൃശ്യമുളള കെട്ടിടവും, അതിന് ചുറ്റുമുളള വാട്ടര്‍ ഫൌണ്ടനുകളും അടിപൊളിയാണ്.. 
പാര്‍ക്കിലെ പൂക്കള്‍
 
കുട്ടികളുടെയും, ഫാമിലിയുടേയും ഇഷ്ട സ്ഥലമാണിത്.. കുട്ടികള്‍ക്ക് കളിക്കാന്‍‌ ഒരു പാട് ടോയ്സുകളും, കൂടാതെ വേറെ മസ്കറ്റ് പാര്‍ക്കിലെവിടെയും ഇല്ലാത്ത കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റുന്ന തരത്തിലുളള മൂന്ന് ഫൌണ്ടനുകളും, വലിയവര്‍ക്കായി എക്സര്‍സൈസ് ഉപകരണങ്ങളും ഇവിടെയുണ്ട് - ഞാനതില്‍ കയറിയോ എന്ന് ആരും ചോദിക്കില്ലാ എന്നു കരുതുന്നു. വീട്ടില്‍ കണവന്‍ ഭീഷണിപ്പെടുത്തിയിട്ടുപോലും എക്സര്‍സൈസ് മെഷീനില് കയറാത്ത ഞാനാ ഈ പച്ച മഞ്ഞ ചുമപ്പ് കളറുള്ള കുന്ത്രാണ്ടത്തില്‍ കയറുന്നത്... അതൊക്കെ മഹാ തുരുമ്പും, വൃത്തിയില്ലാത്തതും, കയറിയാല്‍ കൊളസ്ട്രോളുണ്ടാക്കുന്നതുമാണന്നാണ് ഞാന്‍ പൊതുവേ പറഞ്ഞു നടക്കുന്നത്.


  
കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റുന്ന തരത്തിലുളള മൂന്ന് കംപ്യൂട്ടര്‍ കണ്ട്രോള്‍ഡ് ഫൌണ്ടനുകളും ഇവിടെ ഉണ്ട്. പെട്ടെന്ന് വെള്ളത്തിന്‍റെ ഷേയ്പ്പും, സൈസും മാറിക്കൊണ്ടിരിക്കും, നിലത്തുള്ള ചെറിയ നൂറുകണക്കിന് ദ്വാരങ്ങളില്‍ ഏതില്‍ നിന്നും ഏതു ഡയറക്ഷനില്‍ വെള്ളം ചീറ്റും എന്നറിയാന്‍ പറ്റില്ല ഇതിലേക്ക് ഇറങ്ങിയാല്‍ നനയാതെ കയറുകയെന്നത് സാഹസം തന്നെയാ.. ഒരു രഹസ്യം പറയാം ആരോടും പറയില്ലെങ്കില്‍.... ഏതോ വിവരം കെട്ടവനാണ് ഇതുണ്ടാക്കിയതെന്ന് തോന്നുന്നു ഇതിന്‍റെ ഒരു വശത്ത് വെളളം ഒഴുകി പോകുന്നത് ശരിയാവാത്തതു കൊണ്ട് പെട്ടെന്ന് പായല്‍ പിടിക്കും,. മിക്ക കുഞ്ഞുങ്ങളും ഇവിടെ വീഴുന്നത് പതിവാണ്.. അതു പോലെ ഒരിക്കല്‍ വീണ ഒരു കുഞ്ഞിനെയെടുക്കാന്‍ അതിന്‍റെ ഉറ്റയവരും, ഉടയവരും വരാത്തതു കൊണ്ട് ഞാനൊന്ന് ചാടി പിടിക്കാന്‍ നോക്കിയതിന്‍റെ ഫലമായി പിഷ്ക്കൂ എന്നൊരു ശബ്ദവും, ഞാനിതാ പോയേ എന്നുള്ള എന്‍റെ ചീവീട് രാഗത്തിലുള്ള  (നില)വിളി മാത്രമേ എന്‍റെ കണവന്‍ കേട്ടുളളൂ.. ഓടല്ലേ വഴുക്കുമെന്ന് പറഞ്ഞ് കണവന്‌ തടയാന്‍ തുടങ്ങും മുമ്പേ നമ്മള്‍ ലാന്‍റ് ചെയ്തുവെന്നാണ് അറിയാന്‍ സാധിച്ചത്.  .. എന്തായാലും അത് ഒന്നന്നര വീഴ്ചയായിരുന്നു. .ആരാന്‍റെ കുഞ്ഞിനെയെടുക്കാന്‍ പോയതു കൊണ്ടാണെന്ന് തോന്നുന്നു എന്തായാലും ഭാഗ്യത്തിന് ചതവും, ഒടിവുമില്ലാതെ രക്ഷപ്പെട്ടു.... കുഞ്ഞിന്‍റെ ദേഹത്തേക്ക് ക്രാഷ് ലാന്‍റ് ചെയ്യാത്തതു കൊണ്ട് ആ കുഞ്ഞും രക്ഷപ്പെട്ടുവെന്ന് പറയണ്ടല്ലോ.. അല്ലെങ്കിലത് ചമ്മന്തിയായേനേ... നാട്ടുകാര്‍ കൂടി ഇടിച്ച് എന്നേയും ചമ്മന്തിയാക്കിയേനെ

കുതിര സവാരിക്കും ഈ പാര്‍ക്കില്‍ ഇടമുണ്ട്ട്ടോ.. കുതിരയും, കുതിര വണ്ടിയുമുണ്ട് ഇവിടെ... കുതിരയില്‍ കയറി യാത്ര ചെയേണ്ടവര്‍ക്ക് അങ്ങനെ, കുതിര വണ്ടിയില്‍ കയറേണ്ടവര്‍ക്ക് അതും.

ഞാന്‍ വെറുതേ പോയി നോക്കിയതേ ഉള്ളു, കുതിരയില്‍ കയറാമായിരുന്നു, പക്ഷേ ഉടവാള് (മീന്‍ വെട്ടിയിട്ട്) വീട്ടില് വച്ചു മറന്നു ..
സീസണനുസരിച്ച് നല്ല ഭംഗിയുളള പൂക്കളും ഇവിടെ വെച്ച് പിടിപ്പിക്കാറുണ്ട്.. അതു പോലെ ചെടികളെല്ലാം പല രീതിയില്‍ മുറിച്ച് അതിമനോഹരമാക്കിയിട്ടുണ്ട്.. ചതുരാകൃതിയിലുളള നാല് ഗാര്‍ഡന്‍ (എന്തായിതിനെ പറയുകയെന്നറിയില്ല.) – പാര്‍ക്കിന്‍റെ നാല് വശങ്ങളിലുമുണ്ട്..  കണ്ട് നോക്കൂ...
 
 

ഇതില്‍ ഫോട്ടോകള്‍ കൂടിപ്പോയെന്നറിയാം... എന്തു ചെയ്യാനാ, ഞാനെടുത്ത ഫോട്ടോകളൊന്നും ഇടാതിരിക്കാന്‍ തോന്നുന്നില്ല. (കാക്ക, കുഞ്ഞ്, പൊന്‍ കുഞ്ഞ്)

കനോണ്‍ ഈഓഎസ് മുത്തപ്പന്‍ എന്‍റെ ഫോട്ടോകളുടെ ഐശ്വര്യം